ഇത് തളിർ

കർമ്മ സമൃദ്ധമായ ഇന്നലകളുടെ ത്യാഗബന്ധുരമായ ഉൾപ്പിരിവുകളിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി, ആരെയും കാത്തു നില്ക്കാതെ വ്രണിത ഹൃദയങ്ങളുടെ ശ്യാമരക്തം പുരണ്ട ജീർണ്ണ മാലിന്യങ്ങളുടെ നെയ്പ്പാട് കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നി ദ്രാവകങ്ങളിലൂടെ കഠിനമായി തുഴഞ്ഞു, അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞു മാറ്റി പ്രവാസത്തിന്റെ ഈ തീക്കടൽ മുറിച്ചു നീന്തുമ്പോൾ ആ നെഞ്ചിടിപ്പിന്റെ താളമിത...അക്ഷരങ്ങളായി ജന്മമണിഞ്ഞ് നിങ്ങളെ തേടുന്നു..... സ്വീകരിച്ചാലും.

സൃഷ്ടികളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു

തളിർ ഇ-മാഗസിനിലേക്ക്‌ ലേഖനം, കഥ, കവിത, കത്തുകൾ തുടങ്ങി നിങ്ങളുടെ എല്ലാ സർഗ സൃഷ്ടികളും ക്ഷണിക്കുന്നു. ഒപ്പം വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കുക..! ഇമെയിൽ വിലാസം: rscdmmculturalcouncil@gmail.com

ഫാനൂസ്‌/ഇഖ്‌ബാൽ വെളിയങ്കോട്‌


‘ആകാശച്ചെരുവിൽ ചന്ദ്രനുദിച്ചു
തെരുവോരത്ത്‌ ഫാനൂസ്‌ തെളിഞ്ഞു
റമദാൻ ഇങ്ങെത്തി
റമദാൻ ഇങ്ങെത്തി’

സയ്യിദ്‌ ദർവീശിന്റെ വരികൾ ഈണത്തിൽ പാടി ഞങ്ങൾ കുഞ്ഞുങ്ങൾ നോമ്പിന്റെ തലേന്ന്‌ മുതിർന്നവർ സമ്മാനമായിത്തന്ന ഫാനൂസുകൾ തൂക്കിപ്പിടിച്ച്‌ അയലത്തെ വീടുകൾ കയറിയിറങ്ങും.ഹദ്‌ യ കിട്ടുന്ന നാണയത്തുട്ടുകൾ ഒരുക്കൂട്ടി വെക്കും. അതിൽ നിന്ന്‌ വേണം പെരുന്നാൾ ബലൂണുകൾ വാങ്ങാൻ. ഒപ്പം ‘മുസഹറാത്തി’ക്കും സമ്മാനം കൊടുക്കണം. ഞങ്ങൾ കുട്ടികൾ കരുതിയിരുന്നത്‌ ‘മുസഹെറാത്തി’ വന്ന്‌ വിളിച്ചില്ലെങ്കിൽ ഗ്രാമത്തിൽ ആർക്കും നോമ്പ്‌ പിടിക്കാനാവില്ലെന്നായിരുന്നു‘ യൂസുഫ്‌ അൽ ഖുറശി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ എന്റെ ഓർമ്മകൾ നാട്ടിലേക്കും കുട്ടിക്കാലത്തെക്കും പറന്നു. അത്താഴം മുട്ടുകാർ, ആന്ധ്രയിൽ നിന്നു വന്ന്‌ ഉറുദുവിൽ മന​‍ാഹരമായി ഗാനങ്ങളാലപിച്ച്‌ ഞങ്ങളെ വിളിച്ചുണർത്തിയിരുന്ന നീളൻ തലേക്കെട്ടുകാർ.
യൂസുഫ്‌ ഞങ്ങളുടെ കമ്പനിക്ക്‌ ക്ലീനിംഗ്‌ പ്രൊഡക്റ്റുകൾ വിറ്റിരുന്ന ഒരു കമ്പനിയുടെ മാനേജറാണ്‌.

നീളൻ ജലാബിയയും തുർക്കിത്തൊപ്പിയും അണിഞ്ഞ്‌ കയ്യിൽ പിടിച്ച ഫാനൂസിന്റെ വെളിച്ചത്തിൽ നിർഭയം ഓരോ വീടിന്റെ മുന്നിലുമെത്തി ദഫ്‌ കൊട്ടി വീട്ടുകാരന്റെ പേര്‌ ഈണത്തിൽ വിളിച്ച്‌ വീട്ടുകാരെയുണർത്തി മുസെഹറാത്തി അടുത്ത വീട്ടിലേക്ക്‌ പോകും. ഗ്രാമത്തിലെ ഓരോ വീട്ടുകാരന്റെ പേരും അയാൾക്ക്‌ ഹേദിസ്ഥമായിരുന്നു. അയാളുടെ പാട്ടുകൾ കേട്ടാണ്‌ ഞങ്ങൾ കുട്ടികൾ സയ്യിദ്‌ ദർവീശിന്റെ വരികൾ ഈണത്തിൽ പാടാൻ പഠിച്ചത്‌.
യൂസുഫ്‌ യാത്ര പറയാൻ വന്നതാണ്‌. ഇത്തവണ സ്വന്തം വണ്ടിയിലാണ്‌ നാട്ടിലേക്ക്‌; കുടുംബവുമൊത്ത്‌ റോഡ്‌ മാർഗം.
‘ജോർദാനും അഖബയും മുറിച്ച്‌ കടന്ന്‌ നൈലിന്റെ കാറ്റേറ്റ്‌ കൈറോയിൽ നിന്ന്‌ നൂറു കിലോമീറ്ററപ്പുറമുള്ള ഗ്രാമത്തിലേക്ക്‌ യാത്ര പോകുന്നത്‌ എനിക്കെന്റെ മനക്കണ്ണിൽ ഇപ്പഴേ കാണാം.
ശർഖിയ്യയിൽ ഫാകൂസ്‌ പട്ടണത്തിനരികിൽ മൻശിയ്യയാണയാളുടെ ഗ്രാമം.
തണുത്ത കാറ്റേല്ക്കാൻ വിൻഡോ താഴ്ത്തി വെക്കുമ്പോൾ കാറ്റടിച്ച്‌ കുട്ടികൾക്ക്‌ അസുഖം പിടിക്കുമല്ലോ എന്ന്‌ ഉമ്മു അബ്ദുല്ല പരിഭാവം പറയുന്നത്‌ എനിക്കെപ്പഴേ കേൾക്കാനാകും.
ഇഖ്ബാൽ.! ഇത്തവണ തിരികെ വരുമ്പോൾ ഞാൻ നിനക്കൊരു സമ്മാനം കൊണ്ടുവരും. എന്റെ അബ്ബ സ്വന്തം കൈകൊണ്ടുണ്ടാക്കിയ ഒരു ഫാനൂസ്‌. നിന്റെ പുതിയ വീടലങ്കരിക്കാൻ. ഒപ്പം നിന്റെ കുഞ്ഞുങ്ങൾക്ക്‌ കളിക്കൻ രണ്ട്‌ കിഞ്ഞ്‌ ഫാനൂസുകളും.
പലപ്പോഴും തമാശക്ക്‌, അയാളെ ശുണ്ഠി പിടിപ്പിക്കാൻ ’ഈജിപ്തുകാരെ എനിക്കിഷ്ടമില്ലെന്ന്‌‘ ഞാനയാളോട്‌ പറഞ്ഞിട്ടുണ്ട്‌. സത്യത്തിൽ ചില ഈജുപ്തുകാരുടെ ശൈലി കാണുമ്പോൾ എനിക്കവരോട്‌ ഇഷ്ടക്കേട്‌ തോന്നാറുമുണ്ട്‌.
എല്ലാരും ഒരുപോലെ യല്ലെന്ന്‌ അയാൾ ചിരിച്ച്‌ കൊണ്ട്‌ മറുപടി പറയും. ‘നിങ്ങൾ ഇന്ത്യക്കാരേയും ഞങ്ങൾക്ക്‌ ഇഷ്ടമല്ല; അതിനേക്കാളേറെ അസൂയ തോന്നാറുണ്ട്‌. ഒരേ ഭാഷ സംസാരിക്കുന്നവരായിട്ടും ഇവിടുത്ത്കാർ ഞങ്ങളേക്കാൾ നിങ്ങൾക്ക്‌ നല്കുന്ന പരിഗണന. ഞങ്ങളുടെ അവസരം മുടക്കികളാണ്‌ നിങ്ങൾ എന്ന തോന്നൽ. എന്നിട്ടും നിന്നെ ഞാൻ സ്നേഹിക്കുന്നു. അതുപോലെ ഒരുപാട്‌ ഇന്ത്യക്കാരെ എനിക്കിഷ്ടമാണ്‌.’
അയാൾക്ക്‌ ദേഷ്യം വരുനന്ത്‌ കാണാൻ നല്ല രസമാണ്‌.
പ്രകാശഗോപുരമായി വെളിച്ചം പൊഴിച്ചവരും വൻ മരങ്ങളായി തണൽ തന്നവരുമായി ഒരുപാട്‌ ഈജിപ്ഷ്യൻ സൗഹൃദങ്ങൾ പതിറ്റാണ്ടു കാലത്തെ പ്രവാസത്തിനിടയിൽ എന്റെ ജിവിതത്തിലേക്ക്‌ കയറി വന്നിട്ടുണ്ട്‌. യൂസുഫ്‌, അഷ്‌ റഫ്‌, സയ്യിദ്‌, മഹ്‌ മൂദ്‌ ഷഹീൻ.
എക്സിറ്റിൽ പോയ അഷ്‌ റഫ്‌ ഇടക്കിടെ വിളിക്കാറുണ്ടായിരുന്നു. ഒരു ദിവസം അവൻ പറഞ്ഞു; ‘ഞാനിപ്പോൾ തഹ്‌ രീർ സ്ക്വയറിലാണ്. വിപ്ളവത്തിന്റെ നടുവിൽ നിന്ന്.’ ഫോണിൽ അവന്റെ ബാക്കി വാക്കുകൾ പശ്ചാത്തലത്തിലെ മുദ്രാവാക്യത്തിലും ജനഘോഷയാത്രയുടെ ഇരമ്പലിലും മുങ്ങിപ്പോയി.
മുർസി തെരെഞ്ഞെടുക്കപ്പെട്ട അന്ന് യൂസുഫ് മിഠായിയുമായാണ് വന്നത്. നിങ്ങൾക്കെന്താണിത്ര സന്തോഷം എന്ന ചോദ്യത്തിന് അയാളുടെ മറുപടി കാല്പനികമായിരുന്നു. ‘ഞങ്ങൾക്കിനി സന്തോഷത്തോടെ ദീർഘശ്വാസമെടുക്കാം, രഹസ്യപ്പോലീസിനെ പേടിക്കാതെ ഒരു പുതിയ പ്രഭാതം. പടിഞ്ഞാറിന്റെ കുശിനിപ്പണിയെടുക്കാത്ത, മത മൂല്യങ്ങളും മാനുഷികതയും വ്യക്തി സ്വാതന്ത്യ്രവും ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയെ ഉൾക്കൊള്ളുന്ന, സ്വന്തം ജനതയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന ഒരു പുതിയ ഭരണകൂടം.’ മുർസിക്ക് മാറ്റങ്ങൾ കൊണ്ടുവരാനാകും എന്ന പ്രത്യാശ അയാളുടെ മുഖത്ത് കാണാമായിരുന്നു.
ഏകാധിപത്യത്തിനു പകരം ജനാധിപത്യത്തിന്റെ കടന്നു വരവിനും ഈജിപ്തിനും അറബികൾക്കും പുതിയ ദിശാബോധം നല്കാനും വിപ്ളവിത്തൈനാകുമെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു.
പക്ഷെ പുതിയ വികാസങ്ങൾ അയാളെ തളർത്തിക്കളഞ്ഞു. ഈജിപ്ത്   ഇഖ് വാനികളുടെ മാത്രമല്ല. മുർസിക്ക് കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു. അയാൾക്ക് ജനാധിപത്യമുണ്ടെന്നത് സത്യമാണ്. പക്ഷെ വരേണ്യ വർഗത്തിന്റെ സ്വാധീനത്തെക്കുറിച്ച്... ചരിത്രത്തിൽ നിന്ന് അയാൾക്ക് വായിച്ചെടുക്കാമായിരുന്നു. റജബ് നല്ലൊരു മാതൃകയായിരുന്നു.
‘ബൂ അബ്ദില്ലാ, നിങ്ങൾ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം’ പരസ്പരം കവിളുകൾ ചേർത്ത് വച്ച് യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാൾ പതിവുപോലെ സന്തോഷവാനായിരുന്നില്ല.
ദിനങ്ങൾ കടന്ന് പോയി.നൈലിന്റെ കരചുറ്റി യൂസുഫ് തന്റെ ഗ്രാമത്തിലെത്തിയിരിക്കും. ഈജിപ്ത് അപ്പോഴേക്കും പ്രതി വിപ്ളവത്തിന്റെ വഴിയിൽ തിരിഞ്ഞു നടക്കുന്നതിന്റെ സൂചനകൾ കാണിച്ചു തുടങ്ങിയിരുന്നു. അതിനിടയിൽ ഒരുദിനം യൂസുഫ് നാട്ടിലാണെന്ന ഓർമ്മയില്ലാതെ ഒരു ഡെലിവെറിക്ക് വേണ്ടി അയാളുടെ മൊബൈലിലേക്ക് വിളിച്ചു.
നീ എനിക്ക് ഇവിടെയും ഇരിക്കപ്പൊറുതി തരില്ലേ ഇഖ്ബാൽ.?‘ അയാളുടെ വലിയ ശബ്ദം നിറയെ സന്തോഷം പൊതിഞ്ഞിരിക്കുന്നു.
ടി.വി. യിൽ കാണുമ്പോലെയല്ല. ഇവിടെ എല്ലാവരും സുഖമായിരിക്കുന്നു. യാത്രയും സുഖമായിരുന്നു. ഞാൻ മറന്നിട്ടില്ല. നിന്റെ വീടിനും കുഞ്ഞുങ്ങൾക്കുമുള്ള ഫാനൂസുകൾ ഞാൻ കൊണ്ടുവരിക തന്നെ ചെയ്യും.

അറബ് ന്യൂസിന്റെ പൂമുഖത്ത് പിന്നെയും ഈജിപ്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങി. സീസിയുടെ അന്ത്യ ശാസനം, മുർസിയുടെ വീട്ടു തടങ്കൽ, പുതിയ ഇടക്കാല ഭരണകൂടം, തെരുവിലെ വെടിയൊച്ചകൾ, വിപ്ളവത്തിന്റെ വഴികളിൽ പിന്നെയും ചോർപ്പുഴകൾ പടർന്നു പൂത്തു. ഹുസ് നി മുബാറക്ക് മൗനമായി പുഞ്ചിരിക്കുന്നുണ്ടാവണം.
പെരുന്നാളാശംസ അറിയിക്കാൻ യൂസുഫിന്റെ മൊബൈലിലേക്ക് വിളിച്ചപ്പോൾ അത് നിശബ്ദമായിരിക്കുന്നു. വിപ്ലവത്തിന്റെ തുടക്കത്തിൽ അശ് റഫിന്റെ ഫോണും ഇതു പോലെ നിശ്ബ്ദമായിപ്പോയതാണല്ലോ എന്ന് ഞെട്ടലോടെ ഞാനോർത്തു.
എങ്കിലും എനിക്കുറപ്പുണ്ട്. എല്ല പ്രതിസന്ധികളുടെയും ഇടയിലൂടെ വണ്ടിയോടിച്ച് എന്റെ മക്കൾക്കുള്ള ഫാനൂസുകളുമായി യൂസുഫ് തിരികെയെത്തുക തന്നെ ചെയ്യും.
ഉമ്മുദ്ദുനിയയുടെ സമ്മാനവുമായി..

No comments:

Post a Comment